താൻ മരിച്ചാൽ അതിന്റെ ഉത്തരവാദികൾ തന്റെ മുൻ ഭർത്താവും അയാളുടെ കുടുംബവുമായിരിക്കുമെന്ന് എലിസബത്ത് ഉദയൻ. ആശുപത്രി കിടക്കയിൽ നിന്നുള്ള വീഡിയോ പങ്കുവച്ചാണ് മുൻ പങ്കാളിയും നടനുമായ ബാലയ്ക്കെതിരെ എലിസബത്ത് രംഗത്തെത്തിയത്. മൂക്കിൽ ട്യൂബ് ഘടിപ്പിച്ച് അവശ നിലയിൽ ആണ് എലിസബത്ത് സംസാരിക്കുന്നത്.
മരിക്കുന്നതിന് മുൻപെങ്കിലും എനിക്ക് നീതി കിട്ടുമോ എന്ന തലക്കെട്ടോടെയാണ് എലിസബത്ത് വീഡിയോ പങ്കുവച്ചത്.
""ഈ അവസ്ഥയിൽ ഒരു വീഡിയോ ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടില്ല. എനിക്ക് പല കാര്യങ്ങളും സഹിക്കാൻ പറ്റിയില്ല. അവസാനം നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കൂ, പണം വലിച്ചെടുക്കുന്ന കുളയട്ടകൾ എന്നൊക്കെ പറഞ്ഞ് പല ഭീഷണി വിഡിയോകൾ അവർ ഇട്ടിട്ടുണ്ടായിരുന്നു.
എന്നെ വിവാഹം കഴിച്ചിട്ടില്ല എന്നൊക്കെയാണ് പറയുന്നത്. ആൾക്കാരുടെ മുന്നിൽ വച്ച് ഭാര്യയാണ് എന്നു പറഞ്ഞതും റിസപ്ഷനും അഭിമുഖങ്ങളും നടത്തിയതുമൊക്കെ എന്തിനാണെന്ന് എനിക്ക് അറിയില്ല.
ഞാൻ ഇപ്പോൾ മരിക്കുകയാണെങ്കിൽ അതിന്റെ പൂർണ ഉത്തരവാദി ആ വ്യക്തി ആണ്. ഞാൻ മുഖ്യമന്ത്രിക്കും പോലീസിനും ഒക്കെ പരാതി കൊടുത്തിരുന്നു. പക്ഷേ ആരും എന്റെ പരാതി കാര്യമാക്കിയിട്ടില്ല.
വീട്ടിൽ വന്നു അന്വേഷിച്ചിരുന്നു ഇപ്പോൾ അതിന്റെ അവസ്ഥ അറിയില്ല. കോടതിയിൽ കേസ് നടക്കുന്നുണ്ട്. കുറെ തവണ പ്രതിയും വക്കീലും കോടതിയിൽ വന്നിട്ടില്ല. ഒടുവിലത്തെ തവണ വക്കീൽ കോടതിയിൽ വന്നപ്പോൾ അയാൾക്ക് തീരെ പണമില്ലാത്ത ആളാണ് എന്നാണ് കൗണ്ടർ പെറ്റീഷൻ കൊടുത്തിരിക്കുന്നത്.
250 കോടി ഉണ്ട് എന്ന് പറയുന്ന ആളാണ്. സ്ത്രീകൾ കേസ് കൊടുത്താൽ സ്ത്രീകൾക്ക് പ്രാമുഖ്യം കിട്ടും എന്ന് കേട്ടിട്ടുണ്ട്. ഞാൻ സോഷ്യൽ മീഡിയയിൽ എല്ലാം വിളിച്ചു പറഞ്ഞു, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തു, കോടതിയിൽ കേസ് കൊടുത്തു, പക്ഷേ എനിക്ക് നീതി കിട്ടിയിട്ടില്ല. പണം ഉള്ളവർക്കാണ്.
ഞാനിപ്പോൾ ആശുപത്രിയിലാണ് കിടക്കുന്നത്. സംശയമുണ്ടെങ്കിൽ ടെസ്റ്റുകളും സ്റ്റേറ്റ്മെന്റും എല്ലാം പരിശോധിച്ച് നോക്കാം, ഞാൻ മരിക്കുകയാണെങ്കിൽ ഈ ഒരാൾ എന്നെ ചതിച്ചതു കാരണമാണ്, എന്നെ ശാരീരികമായി ഉപദ്രവിച്ചു, മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി, അയാൾ മാത്രമല്ല അയാളുടെ കുടുംബം മുഴുവനും.
എങ്ങനെയെങ്കിലും നീതി ലഭിക്കുന്നെങ്കിൽ ലഭിക്കട്ടെ എന്നുകരുതിയാണ്. ഇതു പോസ്റ്റ് ചെയ്തു കഴിഞ്ഞ് എനിക്ക് എന്താകും എന്നറിയില്ല, ഞാൻ ജീവിച്ചിരിക്കുമോ എന്ന് അറിയില്ല. ഇതൊക്കെ എല്ലാവരോടും പറയണം എന്ന് തോന്നി. പറയാതെ മരിച്ചു പോയാൽ അതിൽ കാര്യമില്ലല്ലോ. എന്തെങ്കിലും സംഭവിക്കുന്നതിനു മുൻപ് എല്ലാം അടങ്ങണം.
ഞാൻ ഇവിടെ പരാതി കൊടുക്കാൻ നോക്കിയപ്പോഴും എന്തൊക്കെയോ തടസങ്ങൾ പറയുന്നുണ്ട്. ഒരു സ്ത്രീക്ക് നീതി കിട്ടാൻ ഇത്ര പാടാണോ എന്ന് അറിയില്ല.
എനിക്ക് ഭയങ്കരമായി വിഷമം ആകുന്നു, ഇപ്പൊ ഇതെല്ലാം പറയണം എന്ന് തോന്നി. രണ്ടുപേർക്കും ഓർഡർ വന്നിട്ടുണ്ട്, ഇരുവരുടെയും കാര്യത്തിൽ ഇടപെടാൻ പാടില്ല, വീഡിയോ ഇടാൻ പാടില്ല എന്നൊക്കെ പറഞ്ഞിട്ട്.
അയാൾ പങ്കുവച്ച വീഡിയോ എന്നെ ഭീഷണി പെടുത്തുന്നതായിരുന്നു. ഞാൻ ഇത്രയുമൊന്നും പ്രതീക്ഷിച്ചില്ല. ഞാൻ നീതിക്ക് വേണ്ടി മാക്സിമം പോരാടി. ഇതോടു കൂടി എല്ലാം അവസാനിക്കുമോ എന്നറിയില്ല.
മാസത്തിൽ രണ്ടു തവണ വക്കീലിന് പണം കൊടുത്ത് കേസിനു ഹാജരായി എനിക്ക് മതിയായി. കേസ് കൊടുത്തത് അബദ്ധമായി ഇപ്പോൾ തോന്നുന്നു. ഇത്രയൊക്കെ ഒരു പെണ്ണ് കരഞ്ഞു പറഞ്ഞിട്ടും നിങ്ങൾക്കൊന്നും ചെവിക്കൊള്ളാൻ പറ്റിയില്ലെങ്കിൽ ഞാൻ മരിച്ചാലെങ്കിലും ഇവിടുത്തെ സിസ്റ്റം മാറുമോ എന്ന് നോക്കാം. എനിക്ക് ഇതുവരെ സ്നേഹവും പിന്തുണയും തന്ന എല്ലാവരോടും നന്ദിയുണ്ട്.’’